കെഎസ്‌യു പ്രവര്‍ത്തകരെ മുഖം മൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കി ; വടക്കാഞ്ചേരി സിഐ ഷാജഹാന് ഷോകോസ് നോട്ടീസ്

തൃശ്ശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ കെഎസ്‌യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതില്‍ വടക്കാഞ്ചേരി സിഐ ഷാജഹാന് ഷോകോസ് നോട്ടീസ്. വടക്കാഞ്ചരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷാജഹാന് നോട്ടീസ് അയച്ചത്. വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയതിന് പിന്നാലെയാണ് നടപടി. രാഷ്ട്രീയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഉള്ളവരെ ഇത്തരം കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ട് വന്നത് എന്തിന് എന്നും കോടതി ചോദിച്ചു.
അതേസമയം കെഎസ്‌യു പ്രവര്‍ത്തകുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതില്‍ കെഎസ്‌യു പ്രതിഷേധം ശക്തമാക്കി. കൊടും കുറ്റവാളികളെയും ഭീകരവാദികളെയുമാണ് സാധാരണയായി മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് കെഎസ്‌യു പ്രതിഷേധം നടത്തുന്നത്.
ആഴ്ച്ചകള്‍ക്ക് മുന്‍പായിരുന്നു മുള്ളൂര്‍ക്കരയില്‍ കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. സംഭവത്തെ തുടര്‍ന്ന് ചില കെഎസ്‌യു നേതാക്കള്‍ ഒളിവില്‍ പോയിരുന്നു. ഈ സമയത്ത് ഗണേശന്‍ എന്ന പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലീസ് എത്തുകയും കുടുംബത്തോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരെ ആയിരുന്നു പ്രവര്‍ത്തകര്‍ പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നത്. ഷാജഹാന്‍ പാതിരാത്രി വീട്ടില്‍ കയറി കുടുംബത്തെ ഭീഷണിപ്പെടുത്തി എന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം.

