മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ കെഎസ്ഇബിയും. ബ്രത്തലൈസറുമായി കെഎസ്ഇബിയും എത്തുകയാണ്. പോലീസിനും കെഎസ്ആർടിസിക്കും പുറമേയാണ് കെഎസ്ഇബിയും ബ്രത്തലൈസർ ‘പ്രയോഗം’ നടപ്പിലാക്കിയത്. ആദ്യപടിയെന്നോണം ഇക്കഴിഞ്ഞ മാർച്ചിൽ നാലോളം ബ്രത്തലൈസറുകൾ കെഎസ്ഇബി വാങ്ങുകയും പരിശോധനയിൽ മൂന്ന് പേരെ പിടികൂടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കെഎസ്ഇബി ജീവനക്കാർക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബ്രത്തലൈസർ ടെസ്റ്റ് നടത്താൻ കെഎസ്ഇബി തീരുമാനിച്ചത്.
രാത്രി കാലങ്ങളിൽ ഡ്യൂട്ടിക്ക് കയറുന്നവരെ ലക്ഷ്യം വച്ചാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറോളം കേന്ദ്രങ്ങളിൽ കെഎസ്ഇബിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം പരിശോധന നടത്തിയിരുന്നു. ചീഫ് വിജിലൻസ് ഓഫീസർ ബി കെ പ്രശാന്തൻ കനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഇതിനിടെയാണ് വയനാട്ടിൽ രണ്ടും ആലപ്പുഴയിൽ ഒരു ഉദ്യോഗസ്ഥനും മദ്യപിച്ചെത്തിയതിന്റെ പേരിൽ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തുടർ നടപടികൾക്കായി കെഎസ്ഇബിയുടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
ആദ്യഘട്ടത്തിൽ അഞ്ചോളം സെക്ഷൻ ഓഫീസുകളിൽ പരിശോധന നടത്തുകയാണ് വിജിലൻസ് സെല്ലിന്റെ ലക്ഷ്യമെന്ന് കെഎസ്ഇബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നിലവിൽ കെഎസ്ഇബിക്ക് സംസ്ഥാനത്താകെ 776 സെക്ഷൻ ഓഫീസുകളാണുള്ളത്. വരും മാസങ്ങളിൽ ഇത് കൂടുതൽ സെക്ഷൻ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും.