
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ സഹായം കൈമാറി. 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി വി. എൻ. വാസവൻ നേരിട്ടെത്തിയാണ് നൽകിയത്. ബിന്ദുവിന്റെ കുടുംബത്തോടൊപ്പം സർക്കാർ എന്നുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ് മന്ത്രി വി.എൻ. വാസവൻ ബിന്ദുവിന്റെ ഭർത്താവ് കെ. വിശ്രുതൻ, അമ്മ സീതമ്മ, മകൻ നവനീത് എന്നിവർക്ക് കൈമാറിയത്.
ബിന്ദുവിന്റെ മരണത്തേത്തുടർന്ന് അടിയന്തര സഹായധനമായി 50000 രൂപ നേരത്തേ സർക്കാർ നൽകിയിരുന്നു. മകൾ നവമിയുടെ ചികിത്സയും സൗജന്യമായി നൽകിയിരുന്നു. മകന് ദേവസ്വംബോർഡിൽ ജോലിയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. എം.ജി. സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ വീടിന്റെ നിർമ്മാണം ശനിയാഴ്ച തുടങ്ങും. ബിന്ദുവിന്റെ മരണശേഷം എല്ലാ കാര്യങ്ങളിലും കൂടെനിന്ന സർക്കാരിന്റെ പിന്തുണയിലും സഹായത്തിലും ഏറെ തൃപ്തിയുണ്ടെന്ന് കുടുംബം അറിയിച്ചു.