News

കൊല്ലം നിയമസഭാ സീറ്റ്: എം മുകേഷിന് പകരം ആര്? സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവം

കൊച്ചി: താരപരിവേഷത്തോടെ രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം മുകേഷിനെ ഇത്തവണ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാനിടയില്ലെന്ന സൂചനകള്‍ ശക്തമാകുന്നു. മുകേഷിന് പകരം ആരെയാകും സ്ഥാനാര്‍ത്ഥിയാക്കുക എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി മറികടക്കുന്നതിനായി പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി.

2016ല്‍ 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം മുകേഷ് നിയമസഭയിലെത്തിയത്. 2021ല്‍ വീണ്ടും മത്സരിപ്പിച്ചപ്പോഴും വിജയം കൈവരിച്ചെങ്കിലും ഭൂരിപക്ഷം 2,072 വോട്ടായി കുറഞ്ഞിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചതോടെയാണ് വീണ്ടും ഒരു പരീക്ഷണത്തിന് പാര്‍ട്ടി തയ്യാറാകില്ലെന്ന വിലയിരുത്തല്‍ ശക്തമായത്.

മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും തുടര്‍ന്നുണ്ടായ അറസ്റ്റും സിപിഎമ്മിന് രാഷ്ട്രീയമായി വലിയ കളങ്കമായെന്നും നേതൃത്വം കണക്കാക്കുന്നു. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ പൊതുസ്വീകാര്യതയും രാഷ്ട്രീയ പരിചയവും ഉള്ള സ്ഥാനാര്‍ത്ഥി അനിവാര്യമാണെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില സീറ്റുകള്‍ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമാണെന്ന ആത്മവിശ്വാസവും സിപിഎമ്മിനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button