കമ്മ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെ അല്ല ഇപ്പോൾ പോകുന്നത് ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു : മുതിർന്ന നേതാവ് കെ കെ ശിവരാമൻ

55 വർഷം പിന്നിട്ട രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് മുതിർന്ന CPI നേതാവ് കെ കെ ശിവരാമൻ. കമ്മ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെ അല്ല ഇപ്പോൾ പോകുന്നത് എന്ന വിമർശനം ഉയർത്തിയാണ് കെ കെ ശിവരാമന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം വരെ മുഴുവൻ സമയ പാർട്ടി പ്രവർത്തകൻ ആയിരുന്നു. പാർട്ടി ഉയർത്തുന്ന രാഷ്ട്രീയ താൽപ്പര്യമില്ല ഇപ്പോൾ പലർക്കും, പാർട്ടി ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്ക് ആ കാഴ്ചപ്പാട് അല്ലെന്നും കെ കെ ശിവരാമൻ പറഞ്ഞു.
ഇടമില്ലാത്ത സ്ഥലത്ത് ഒരു ഇടം ഉണ്ടാക്കി ഇരിക്കുക എന്ന് പറയുന്നത് ശെരിയായിട്ടുള്ള കാര്യമല്ല. ഇടുക്കിയിലെ പാർട്ടി നേത്യത്വത്തിനിടയിൽ തനിക്കൊരു സ്ഥാനമില്ല. അതുകൊണ്ടുതന്നെയാണ് ഈ തീരുമാനം എടുത്തതും. പാർട്ടി അനുവദിച്ചാൽ ഇവിടെ തന്നെ ഒരു സാധാരണ പാർട്ടി പ്രവർത്തകനായി പ്രവർത്തിക്കും. ഒരു കമ്മ്യൂണിസ്റ്റുകാരനെ കമ്മ്യൂണിസ്റ്റാകുന്നത് പാർട്ടിയിലെ പദവികളല്ല അയാളുടെ ജീവിതമാണ്. തന്നെ അറിയാവുന്നവർക്ക് അത് നല്ലപോലെ അറിയാം. ഇടുക്കിയിലെ പാർട്ടിയിൽ വിമർശനവും ഇല്ല സ്വയം വിമർശനവും ഇല്ല. പാർട്ടി തകർന്ന് കിടക്കുന്ന അവസ്ഥ ആണ്. ഇടുക്കിയിലെ കയ്യേറ്റ വിഷയത്തിൽ തുറന്ന നിലപാട് എടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല.
ഇടുക്കിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് പാർട്ടി സെക്രട്ടറിയോട് തന്നെ പറഞ്ഞിട്ടുണ്ട് അത് ഇതുവരെ ഉണ്ടായില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെ അല്ല ഇപ്പോൾ പോകുന്നതെന്നും സത്യം പറയുമ്പോൾ ആരെങ്കിലും പ്രകോപിതരായിട്ട് കാര്യമില്ലെന്നും കെ കെ ശിവരാമൻ വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞ കാര്യം സത്യമാണെന്ന ബോധ്യം ഉണ്ട്. പ്രകോപിതരാകുന്നവർ തലയിൽ തപ്പിനോക്കുന്നതിനു തുല്യമാണ്. പാർട്ടിയുടെ പരാജയത്തിൽ സംഘടനാപരമായ കാര്യങ്ങൾ ഉണ്ട്. സിപിഐഎമ്മിനോട് ഒട്ടി നിന്നിട്ട് പ്രയോജനം ഒന്നുമില്ല. ഒന്നിച്ചു നിന്നാൽ രാഷ്ട്രീയ വിജയം ഉണ്ടാകും. പക്ഷെ പാർട്ടിക്ക് സ്വന്തം വ്യക്തിത്വം ഉയർത്തിപിടിക്കാൻ കഴിയണം കെ കെ ശിവരാമൻ കൂട്ടിച്ചേർത്തു.




