നിലമ്പൂരില്‍ കിംഗ് മേക്കര്‍; തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റിയല്‍ ഹീറോയായി കെ.സി വേണുഗോപാല്‍

0

നിലമ്പൂരില്‍ യുഡിഎഫ് വന്‍ വിജയം നേടുമ്പോള്‍, യഥാര്‍ത്ഥ കിംഗ് മേക്കറാവുകയാണ് കെ.സി വേണുഗോപാല്‍. പൊട്ടിത്തെറി ഉണ്ടാകും എന്ന് കരുതിയ സ്ഥാനാര്‍ത്ഥി നിര്‍ണയം ഒരു അസ്വാരസ്യം പോലും ഇല്ലാതെ പരിഹരിച്ചത് മുതല്‍ തെരഞ്ഞെടുപ്പിലെ അജണ്ട സെറ്റ് ചെയ്യുന്നതില്‍ വരെ കെ.സിയുടെ ഇടപെടലാണ് വിജയം കണ്ടത്.

‘കേരളത്തിലെ കോണ്‍ഗ്രസിന് ധാരാളം നേതാക്കള്‍ ഉണ്ട്, കെട്ടുറപ്പ് മാത്രമില്ല’ എന്ന സ്ഥിരം വിമര്‍ശനത്തെ പൊളിച്ചടുക്കിയാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ് അവസാനിച്ചത്. എണ്ണയിട്ട യന്ത്രം പോലെ ഏറ്റവും താഴെത്തട്ട് മുതല്‍ മേല്‍ഘടകങ്ങള്‍ വരെ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു നിലമ്പൂരിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് നിയോജക മണ്ഡലത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയിടത്ത് നിന്നാണ് അച്ചടക്കമുള്ള ഒരു സംഘടനയായി കോണ്‍ഗ്രസ് മാറിയത്. അതാവട്ടെ ഹൈക്കമാന്റിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമ്പോള്‍ സംഘടനയില്‍ വലിയ ബഹളങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു മാധ്യമങ്ങള്‍ കരുതിയത്; എന്നാല്‍ പുതിയ അധ്യക്ഷനെയും യുവാക്കളായ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റു മാരെയും നിയോഗിച്ച് കൃത്യമായ അജണ്ടയുമായി മുന്നോട്ടു പോകാന്‍ എഐസിസി നേതൃത്വം കെപിസിസിക്ക് കരുത്ത് നല്‍കി. ഒരു നേതാവും അപസ്വരം ഉയര്‍ത്തിയില്ല; അതിനുള്ള അവസരവും ഹൈക്കമാന്‍ഡ് നല്‍കിയില്ല. സാധാരണ നിലയില്‍ കെപിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ വ്യക്തികളെ തഴയാറാണ് പതിവ്. എന്നാല്‍ കെ സുധാകരന് വര്‍ക്കിംഗ് കമ്മിറ്റിയില്‍ മാന്യമായ സ്ഥാനം നല്‍കി കെസി വേണുഗോപാല്‍ ആ പ്രശ്‌നവും പരിഹരിച്ചു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് കോണ്‍ഗ്രസ് ഇറങ്ങിയത്.

ഒരു കേഡര്‍ പാര്‍ട്ടിയെപ്പോലെ കോണ്‍ഗ്രസ് പ്രകടനം കാഴ്ച വച്ചപ്പോള്‍, മുസ്ലിം ലീഗ് നേതാക്കളും അണികളും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിലധികം വിയര്‍പ്പൊഴുക്കി നിലമ്പൂരില്‍. എന്നാലിതൊന്നും കേവലം യാദൃശ്ചികമായി സംഭവിച്ചതല്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ക്കിങ്ങോട്ട് പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പടലപ്പിണങ്ങളൊഴിവാക്കി സകല ഘടകങ്ങളെയും ഒരൊറ്റക്കെട്ടായി നിര്‍ത്തിയതിന് പിന്നില്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കണിശമായ ഇടപെടല്‍ ഉണ്ടായിരുന്നു. നിലമ്പൂരില്‍ ജനങ്ങളും മാധ്യമങ്ങളും എന്ത് ചര്‍ച്ച ചെയ്യണമെന്ന അജണ്ട കൃത്യമായി സെറ്റ് ചെയ്തത് വേണുഗോപാലാണെന്ന് സമ്മതിച്ചുനല്‍കേണ്ടി വരും. എല്‍ഡിഎഫ് പല വഴിക്ക് ചര്‍ച്ചകള്‍ തിരിച്ചുവിടാന്‍ ശ്രമിച്ചിട്ടും ചര്‍ച്ചകളെല്ലാം ജനകീയ പ്രശ്‌നങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് കെ.സി വേണുഗോപാലിന്റെ ഇടപെടലിലാണ്. ഭരണ പരാജയം മറയ്ക്കാന്‍ വര്‍ഗീയ പ്രചരണത്തിലേക്ക് ഒതുങ്ങിക്കൂടുന്ന സി പി എമ്മിന്റെ സ്ഥിരം തന്ത്രം കെ.സിയുടെ ഇടപെടലില്‍ പൊളിഞ്ഞടങ്ങി. ക്ഷേമ പെന്‍ഷനും സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധവും ദേശീയപാതാ തകര്‍ച്ചയും മനുഷ്യ-വന്യജീവി സംഘര്‍ഷവും മുഖ്യമന്ത്രിയുടെ മലപ്പുറം ആക്ഷേപവുമൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ദേശീയപാത തകര്‍ച്ചയില്‍ പി എ സി ചെയര്‍മാന്‍ എന്ന നിലയില്‍ നേരിട്ട് ഇടപെട്ടാണ് വേണുഗോപാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ പ്രതിരോധത്തില്‍ ആക്കിയത്.

ഡല്‍ഹിയിലിരുന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതായിരുന്നില്ല കെ.സി വേണുഗോപാലിന്റെ ശൈലി. നിലമ്പൂരില്‍ പല തവണകളിലായി ഇലക്ഷന്‍ പ്രചരണത്തില്‍ നേരിട്ട് പങ്കെടുത്ത് മാധ്യമങ്ങളെയും ജനശ്രദ്ധയും തന്റെ വഴിക്ക് കൊണ്ടുവരുന്നതില്‍ വേണുഗോപാല്‍ വിജയിച്ചു. വേണുഗോപാലിന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ച് അദ്ദേഹത്തിന് നേരെ വിവാദങ്ങള്‍ അഴിച്ചുവിട്ട് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എല്‍ഡിഎഫ് നോക്കിയെങ്കിലും ആ ശ്രമങ്ങള്‍ തിരിച്ചടിച്ചു. എല്‍ഡിഎഫ് വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ പോലും പെന്‍ഷന്‍ കുടിശ്ശിക വിവാദം ചര്‍ച്ച ചെയ്യാതെ കഴിയില്ലെന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. കെ.സിയെന്ന നേതാവ് എന്തുകൊണ്ട് അനിഷേധ്യനായി ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഒരുപോലെ തുടരുന്നു എന്നതിനുള്ള മറുപടി ഈ രാഷ്ട്രീയ തന്ത്രങ്ങളിലുണ്ട്. ഏറ്റവും ഒടുവില്‍ പ്രിയങ്ക ഗാന്ധിയെ ഇറക്കി ട്രെന്‍ഡ് സെറ്റ് ചെയ്യാനും കെ സിക്ക് സാധിച്ചു.

പുതിയ കെപിസിസി നേതൃത്വത്തെക്കുറിച്ച് അണികള്‍ക്കുള്ളിലുള്ള ആശങ്കകള്‍ക്ക് നിലമ്പൂരിലെ പെര്‍ഫോമന്‍സ് വിരാമമിട്ടപ്പോള്‍, പഴി പറഞ്ഞവരും പുതിയ നേതൃത്വത്തെ അവതരിപ്പിച്ച കെ.സി വേണുഗോപാല്‍ എംപിക്ക് അഭിനന്ദനങ്ങളുമായെത്തി. പി.വി.അന്‍വറിനെ കൈപ്പാടകലെ നിര്‍ത്താന്‍ പാര്‍ട്ടി കാണിച്ച തന്റേടത്തിന് പിന്നിലും കെ.സിയുടെ ആര്‍ജ്ജവമായിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതല്‍ വോട്ടെടുപ്പു തീരും വരെ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കാന്‍ കെ.സി വേണുഗോപാലിനായി. ദേശീയരാഷ്ട്രീയത്തിലെത്തുമ്പോള്‍ സംസ്ഥാന രാഷ്ട്രീയം മറക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറി കേരള രാഷ്ട്രീയത്തിലും അതികായനായി നില്‍ക്കുകയാണ് കെ.സി വേണുഗോപാല്‍. കെ കരുണാകരനും ഉമ്മന്‍ചാണ്ടിയും അവശേഷിപ്പിച്ച വലിയ ശൂന്യത കെ.സി എന്ന സമര്‍ത്ഥനായ രാഷ്ട്രീയ തന്ത്രജ്ഞന്‍ നികത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here