
ശാസ്ത്ര സങ്കേതിക രംഗത്തെ ഗവേഷണങ്ങൾക്ക് സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രൊഫഷണൽ രംഗത്തുള്ളവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കിയത്. ശാസ്ത്ര ഗവേഷണ രംഗത്ത് പൊതു സ്വകാര്യ പങ്കാളിതത്തിൻ്റെ സാധ്യതകൾ സർക്കാർ തേടും.
ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള തുക കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇത് ശരിയായ നിലപാടല്ല. ഗവേഷണങ്ങൾ പുതിയ അറിവുകൾക്കും സാമൂഹിക പുരോഗതിയ്ക്ക് വേണ്ടിയുമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സാമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വർദ്ധിക്കുന്ന സ്ഥിതിയുണ്ട്. നിർഭാഗ്യവശാൽ ശാസ്ത്ര പ്രചരണം നടത്തുന്നവരും ഭരണഘടന പദവയിൽ ഇരിക്കുന്നവരും അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ട്. ദേശീയ സയൻസ് കോൺഗ്രസ്സിൽ പോലും തെറ്റായ അവകാശ വാദങ്ങൾ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണ്ടി. ഇതിനെതിരെ ജനകീയ ബോധവൽകരണത്തിനുള്ള ഇടപെടലുകൾക്ക് സംസ്ഥാനത്തെ പ്രൊഫഷണലുകൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കേരളത്തിൻ്റെ വിവിധ ഭാഗത്ത് നിന്ന് ക്ഷണിക്കപ്പെട്ട 600 പ്രൊഫഷണലുകളാണ് പങ്കെടുത്തത്.ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവശാസ്ത്രം, കാർഷികം, ഐടി, വ്യവസായം, ധനകാര്യം, അടിസ്ഥാനസൗകര്യ വികസനം, ഹരിത ഊർജം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലുള്ളവരാണ് പങ്കെടുത്തത്. സദസ്സിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വിശദമായി മറുപടി നൽകി. മുഖാമുഖം പരിപാടിയിൽ പങ്കെടുത്തവർക്ക് ചോദ്യങ്ങൾ എഴുതി നൽകാനും അവസരം നൽകിയിരുന്നു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ആയിരുന്നു പ്രൊഫഷണൽ കണക്ട് എന്ന പേരിൽ പ്രൊഫഷണലുകൾ മുഖ്യമന്ത്രിയും തമ്മിലുള്ള സംവാദം സംഘടിപ്പിച്ചത്.
ചർച്ചകളിൽ ഉയർന്ന് വന്ന ആശയങ്ങളിൽ നടപ്പിലാക്കാൻ കഴിയുന്നത് എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. നവകേരളം എന്നുള്ളത് പിന്നീട് എപ്പോഴെങ്കിലും വരാനുള്ളതല്ല വർത്തമാന കാലത്ത് തന്നെ നടപ്പിലാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിലും നയരൂപികരണത്തിൽ പൊതുജന പങ്കാളിത്തം ഇത്തരത്തിൽ തേടുന്നുണ്ടാവില്ലെന്ന് ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി കെ.പി.സുധീർ സ്വാഗതവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എ.സാബു ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി. സംവാദത്തിൽ ഉയർന്ന് വന്ന ചർച്ചകൾ റിപ്പോർട്ട് രൂപത്തിലാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കും,