KeralaNews

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുന്നു ; അബിൻ വർക്കി മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: കേരള യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ഗ്രൂപ്പ് തർക്കം കൂടുതൽ ശക്തമാകുകയാണ്. അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് മാധ്യമങ്ങളെ കാണും. അധ്യക്ഷനാക്കാത്തതിൽ ഉള്ള അതൃപ്തി അദ്ദേഹം തുറന്ന് പറയാനാണ് സാധ്യതയെന്ന് സൂചന.

ഇന്നലെയാണ് ഒ.ജെ. ജനീഷ്യെ പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. സമവാക്യം നിലനിർത്തുന്നതിനായി അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചെങ്കിലും, “അബിനെ ഒതുക്കിയിരിക്കുന്നു” എന്നതാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. അതേസമയം, കെ.സി. വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വർകിംഗ് പ്രസിഡന്റായും നിയമിച്ചു.

സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ വൈസ് പ്രസിഡന്റായിരുന്ന അബിൻ വർക്കി, സ്വാഭാവികമായും പ്രസിഡന്റാവേണ്ടിയിരുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്. എന്നാൽ എ ഗ്രൂപ്പും എം.കെ. രാഘവനും പിന്തുണച്ച കെ.എം. അഭിജിത്തിനും, കെ.സി. ഗ്രൂപ്പും ബിനു ചുള്ളിയിലിനും വേണ്ടി ശക്തമായ ബലപരീക്ഷണങ്ങൾ നടന്നതോടെ, ഒടുവിൽ ഒ.ജെ. ജനീഷിന്റെ പേര് സമവായ പരിഹാരമായി മുന്നോട്ട് വന്നു.

തർക്കം രൂക്ഷമായതോടെ, ഷാഫി പറമ്പിൽ വിഭാഗം തന്ത്രപരമായി ജനീഷിനെ മുന്നോട്ടുവെച്ചത് നിർണായകമായി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ബിനു ചുള്ളിയിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നൽകിയപ്പോൾ, രമേശ് ചെന്നിത്തലയും ആലപ്പുഴയിലെ ചില മുതിർന്ന നേതാക്കളും ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു.

സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് വർകിംഗ് പ്രസിഡന്റിന്റെ പദവി സൃഷ്ടിക്കുന്നത്. ബിനു ചുള്ളിയിലിനെ ആ സ്ഥാനത്തേക്ക് ഉയർത്തി കെ.സി. വേണുഗോപാൽ പക്ഷം തങ്ങളുടെ ശക്തി ഉറപ്പിച്ചു. അതേസമയം, അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും നിയമിച്ചു, ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായ ഭിന്നത കുറയ്ക്കാനുള്ള ശ്രമമായി ഇതിനെ കാണുന്നു.

എ, ഐ, കെ.സി ഗ്രൂപ്പുകളും ഷാഫി പറമ്പിൽ വിഭാഗവും ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും തൃപ്തികരമായ രീതിയിലാണ് ഒടുവിൽ പുതിയ ഭാരവാഹി പട്ടിക അന്തിമമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button