Kerala

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി, അടുത്തയാഴ്ച വീണ്ടും പരിഗണിക്കും

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. വയനാട് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസിന് നല്‍കിയ കത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രാജരാക്കി. ദുരന്തം സംഭവിച്ചിട്ട് നാല് മാസം കഴിഞ്ഞു, എല്ലാ വിദഗ്ധ പരിശോധനയും കേന്ദ്രം പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ കൂടുതല്‍ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കില്ലെന്നാണ് കെ വി തോമസിനുള്ള മറുപടി കത്തില്‍ നിന്ന് മനസിലാക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രത്തിനോട് വിവരങ്ങള്‍ ചോദിച്ച് കോടതിക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ പഠിച്ച് പറയാമെന്ന് കേന്ദ്രം മറുപടി നല്‍കി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് കേന്ദ്രം രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ മതിയായ മിച്ചമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ദില്ലിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര അവഗണന വ്യക്തമാകുന്നത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും ഇതിന് മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് മറുപടി. ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ വയനാട്ടില്‍ കേന്ദ്രസമിതി നേരിട്ടെത്തി സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തതായും ആഭ്യന്തരമന്ത്രാലയം സമ്മതിക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തിട്ടുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി കത്തില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് നടപടിയാണെന്നോ ധനസഹായം സംബന്ധിച്ചോ വ്യക്തതയില്ല.

മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഔപചാരിക നിവേദനം ലഭിക്കാതെ തന്നെ കേന്ദ്രസംഘത്തെ അയച്ചുവെന്ന വിചിത്രമായ അവകാശവാദവും കേന്ദ്രമന്ത്രി ഉന്നയിച്ചിട്ടുണ്ട്. വര്‍ഷം തോറും സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്ക് നല്‍കുന്ന കേന്ദ്രവിഹിതം വീണ്ടും മറുപടി കത്തില്‍ ആവര്‍ത്തിക്കുകയാണ് കേന്ദ്രം. 2024-25 ലേക്കുളള എസ്ഡിആര്‍എഫ് ഫണ്ടിലേക്ക് 388 കോടി അനുവദിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍ ഇതില്‍ 20 ശതമാനവും സംസ്ഥാന വിഹിതമാണ്. വയനാടിന് കൈത്താങ്ങായി 2400 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

നഷ്ടപരിഹാരം തിട്ടപ്പെടുത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തു. എന്നിട്ടും മൂന്ന് മാസം മുമ്പ് നടന്ന വലിയ ദുരന്തത്തില്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. ആന്ധ്ര, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങീ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ധനസഹായം വാരിക്കോരി നല്‍കുമ്പോഴാണ്, നാനൂറിലധികം പേര്‍ മരിച്ച വലിയ ദുരന്തത്തെ രാഷ്ട്രീയത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ അവഗണിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ മതിയായ മിച്ചമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button