Kerala

മോളി വധക്കേസ്: പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിൽ അപ്പീലുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പ്രതിയുടെ വധശിക്ഷ റദ്ദാക്കി വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ ഹർജി സമർപ്പിച്ചത്. പ്രതി പരിമൾ സാഹുവിന്റെ വധശിക്ഷ കേരള ഹൈക്കോടതിയാണ് റദ്ദാക്കിയത്. വിചാരണ കോടതി വധശിക്ഷ വിധിച്ച കേസിൽ ഇയാളെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. 2018 മാര്‍ച്ച് 18-ന് രാത്രിയായിരുന്നു കൊലപാതകം നടന്നത്. ഹൈക്കോടതി വിധിയിൽ അപകാതയുണ്ടെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സി കെ ശശിയാണ് അപ്പീൽ സമർപ്പിച്ചത്.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചത്. പീഡന ശ്രമം ചെറുത്തപ്പോൾ വീട്ടമ്മയെ കഴുത്തില്‍ കുടുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button