KeralaNews

പിണറായി വന്നപ്പോള്‍ എല്ലാം ശരിയായത് മൈത്രിക്ക് മാത്രം; പി.ആര്‍.ഡിയെ നോക്കുകുത്തിയാക്കി ഒരു പരസ്യ കമ്പനിയെ വാഴിക്കുന്ന പിണറായിയും റിയാസും | Maitri

തിരുവനന്തപുരം: എല്‍.ഡി.എഫ് വരും എല്ലാ ശരിയാകും എന്ന മുദ്രാവാക്യം സമ്മാനിച്ച മൈത്രി ഏജന്‍സിക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് കോടികളുടെ പ്രവൃത്തികള്‍. ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ ഡിജിറ്റല്‍ പരസ്യവും മൈത്രിക്ക് ലഭിച്ചിരിക്കുകയാണ്.

ടെണ്ടര്‍ ഇല്ലാതെയാണ് മൈത്രിയെ തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 28ന് മൈത്രി നല്‍കിയ പ്രൊപ്പോസല്‍ സര്‍ക്കാര്‍ അതേപടി അംഗികരിക്കുകയായിരുന്നു.

ടൂറിസം ഡയറക്ടര്‍ക്ക് നല്‍കിയ പ്രൊപ്പോസല്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് കൈമാറി. ഒക്ടോബര്‍ 23ന് ടൂറിസം വകുപ്പില്‍ നിന്ന് മൈത്രിക്ക് അനുമതിയും ഫണ്ടും ലഭിച്ച് ഉത്തരവും ഇറങ്ങി.

20 പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനിലാണ് മൈത്രി പരസ്യം നല്‍കുന്നത്. 138 ഡിജിറ്റല്‍ സ്‌ക്രീന്‍ മൈത്രി ഇതിനുവേണ്ടി സ്ഥാപിക്കും. 15 സെക്കന്റ് ആണ് ഓരോ സ്ലോട്ടിന്റെയും ദൈര്‍ഘ്യം.

11,29,412 രൂപയും ജി.എസ്.ടിയുമാണ് മൈത്രിയുടെ പ്രതിഫലം. ജി.എസ്.ടി ഉള്‍പ്പെടെ ചെലവ് 15 ലക്ഷം. പരമ്പരാഗത രീതിയിലുള്ള പരസ്യങ്ങളേക്കാള്‍ റയില്‍വേ സ്റ്റേഷന്‍ കേന്ദ്രികരിച്ചുള്ള പരസ്യങ്ങള്‍ സര്‍ക്കാരിലേക്ക് നിക്ഷേപം കൊണ്ടുവരും എന്നാണ് ഇതിന് സര്‍ക്കാര്‍ വക ക്യാപ്സൂള്‍.

നിക്ഷേപകര്‍ കൂട്ടത്തോടെ സംസ്ഥാനം വിടുമ്പോള്‍ റയില്‍വേ സ്റ്റേഷന്‍ പരസ്യം നിക്ഷേപം കൊണ്ടുവരും എന്ന സര്‍ക്കാരിന്റെ ആത്മവിശ്വാസം ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. നിക്ഷേപം റയില്‍വേ സ്റ്റേഷനിലൂടെ മുഴങ്ങും എന്ന ആത്മവിശ്വാസത്തിലാണ് പിണറായിയും റിയാസും.

സര്‍ക്കാരിന്റെ സ്വന്തം ഏജന്‍സിയായ പി.ആര്‍.ഡിയേക്കാള്‍ പിണറായിക്ക് വിശ്വാസം മൈത്രിയെയാണ്. 250 സ്ഥിര ജീവനക്കാരും അത്രയും തന്നെ താല്‍ക്കാലിക ജീവനക്കാരും ഉള്ള പി.ആര്‍.ഡിക്ക് വേണ്ടി സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത് 108 കോടിയാണ്. പരസ്യവും പ്രചരണവും ആണ് പി.ആര്‍.ഡിയുടെ ജോലിയെന്നാണ് പറയുന്നതെന്നങ്കിലും ഇപ്പോള്‍ ആ ജോലി ചെയ്യുന്നത് മൈത്രി ആണ്. പി.ആര്‍.ഡിക്ക് പോസ്റ്റുമാന്റെ ജോലി മാത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button