നിയമസഭാ തെരഞ്ഞെടുപ്പ് ; ആരൊക്കെ ഗോദയിൽ ഇറങ്ങും? സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. സ്ഥാനാര്‍ഥികളുടെ പാനലില്‍ ഉള്‍പ്പെട്ട മുന്ന് ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കണമോയെന്നതും യോഗത്തില്‍ ചര്‍ച്ചയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ സെക്രട്ടറിമാരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതുണ്ടോയെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.
എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് ഏകദേശ ധാരണയാകും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്, കേന്ദ്രകമ്മിറ്റി അംഗം കെകെ ശൈലജ എന്നിവരുടെ പേരുകള്‍ അതാത് ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മട്ടന്നൂര്‍ സീറ്റ് ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് നിലപാട് കെകെ ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, സജി ചെറിയാന്, വി എന്‍ വാസവന്, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് മത്സരിക്കുമെന്ന് ഉറപ്പാണ്. ടിപി രാമകൃഷ്ണന്, തോമസ് ഐസക്, എം സ്വരാജ്, എംവി ജയരാജന്, പികെ ബിജു എന്നിവര്‍ മത്സരരംഗത്തുണ്ടാകുമോയെന്ന കാര്യവും ഇന്നറിയാം. സ്പീക്കര്‍ എംഎന്‍ ഷംസീറിന് ഇത്തവണ സീറ്റ് ലഭിക്കാന്‍ ഇടയില്ലെന്നാണ് വിവരം.
ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍ അക്കാര്യം നിര്‍ദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുക. രാമചന്ദ്രന് കടന്നപ്പള്ളിയുടെ കണ്ണൂര്‍, എ കെ ശശീന്ദ്രന്റെ എലത്തൂര്‍ ,ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം , ആര്‍ജെഡി -ജെഡിഎസ് തര്‍ക്കമുള്ള കോവളം എന്നീ സീറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉണ്ടാവും.
മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് ഏഴിന് മുന്‍പ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനുണ്ടാകുമെന്നും എംഎ ബേബി ഇന്നലെ പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.




