
കർണാടക ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം സംസ്കരിച്ചു. ഐവർമഠം ശ്മശാനത്തിൽ ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് സംസ്കര ചടങ്ങുകൾ നടന്നത്.
ബാബാ ബുധൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി ശ്രീനന്ദയ്ക്കായി കർണാടക പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് വിശദമായ പരിശോധന നടത്തിയിരുന്നു. 1500 അടി താഴ്ചയുള്ള കൊക്കയുടെ ഒരു ഭാഗത്ത് നിന്നാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ഏഴാം തീയതി വൈകിട്ടാണ് ശ്രീനന്ദയെ കാണാതാവുന്നത്. സ്കൂളിലെ കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള ശ്രീനന്ദ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അവധിക്കാലം ആഘോഷിക്കാൻ മാതാപിതാക്കൾക്ക് ഒപ്പം വിനോദയാത്ര പോയത്.




