ഹൈടെക് ക്ലാസ് റൂമുകൾ മുതൽ റോബോട്ടിക് ലാബുകൾ വരെ; കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ വസന്തം; എൽഡിഎഫിന്റെ വികസനരേഖ

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അത്യാധുനിക സൗകര്യങ്ങളോടെ 714 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലബോറട്ടറികള്‍, 2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബുകള്‍, സ്‌കൂള്‍ വെതര്‍ സ്റ്റേഷനുകള്‍…തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതൽ മാറ്റങ്ങളുണ്ടാക്കിയത് വിദ്യാഭ്യാസ വകുപ്പിലാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖല അടിമുടി മാറിയതായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഓണപ്പരീക്ഷ കഴിഞ്ഞ് മാത്രം പാഠ പുസ്തകങ്ങള്‍ ലഭിച്ചിരുന്ന സമ്പ്രദായത്തില്‍ നിന്ന്, സ്‌കൂള്‍ തുറക്കും മുന്‍പ് കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി ഇടത് സര്‍ക്കാര്‍ എടുത്തു കാണിക്കുന്നു.
സ്‌കൂളുകളുടെ കെട്ടിട വികസനത്തിനും മറ്റും 141 സ്‌കൂളുകള്‍ക്ക് 5 കോടി രൂപയും, 386 സ്‌കൂളിന് 3 കോടി രൂപയും, 446 സ്‌കൂളിന് 1 കോടി രൂപയും കിഫ്ബി പദ്ധതിയിലൂടെ ഭരണാനുമതി നല്‍കിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് വരെ 588 സ്‌കൂളകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്നും നാനൂറിലധികം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും എല്‍ഡിഎഫ് പറയുന്നു.
വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്‌ടോപ്പുകളും, ഹൈടെക് പദ്ധതി വഴി 16,500 ലാപ്‌ടോപ്പുകളും രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കിയെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു. ഓരോ പ്രീപ്രൈമറി സ്‌കൂളിനും ടെലിവിഷന്‍, ടാബ്ലെറ്റ് പി.സി, പോര്‍ട്ടബിള്‍ ട്രോളിസ്പീക്കര്‍, വോയ്‌സ് റിക്കോര്‍ഡര്‍, പെന്‍ഡ്രൈവ് എന്നിവയും നല്‍കിയെന്ന് ഇടത് മുന്നണി അവകാശപ്പെടുന്നു.




