
ആന്റോ ആൻ്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എസ് മനോജ് ആണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആന്റോ ആൻ്റണി നൽകിയ കണക്കിലും, സത്യവാങ്മൂലത്തിലും കളവ് കാട്ടി എന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ എൻ എം രാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തി ഇല്ലെന്നാണ് പരാതി. ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകൾ മറച്ചുവെച്ചു എന്നും പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പക്കൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും പിന്നീട് കാല് പിടിച്ച് ആവശ്യപ്പെട്ടിട്ടും 20 ലക്ഷം രൂപ മാത്രമാണ് തന്നത് എന്നുമായിരുന്നു എൻ എം രാജുവിന്റെ ആരോപണം. ഇതിന് മറുപടിയുമായി ആന്റോ ആന്റണി എംപി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയിൽ നെടുമ്പറമ്പിൽ ഫിനാൻസിൽ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നൽകിയെന്നുമായിരുന്നു ആന്റോ ആന്ണിയുടെ വിശദീകരണം.
അതേസമയം സോണിയ ഗാന്ധിയെ വീട്ടിൽപോയി കാണാൻ അവസരമൊരുക്കിയത് കർണാടകത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് ആന്റോ ആന്റണി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മുഖംരക്ഷിക്കാനായി ആന്റോ ആന്റണി പുറത്തുവിട്ട വീഡിയോ കോൺഗ്രസ് നേതൃത്വത്തെയാകെ വെട്ടിലാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ കൂടുതൽ ബന്ധങ്ങൾ ഇതോടെ പുറത്തുവരികയാണ്.




