കെനിയ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ അടിയന്തര പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ കെനിയയില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടം ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ പിന്തുണ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപകട സമയത്ത് അടിയന്തരമായി ഇടപെട്ട നെയ്റോബിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുഖ്യമന്ത്രി കത്തില്‍ നന്ദി രേഖപ്പെടുത്തി. കെനിയയില്‍ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് മലയാളികളാണ് മരിച്ചത്.
ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. ശക്തമായ മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം.