ജനങ്ങള്‍ എത്രയും പെട്ടെന്ന് നഗരം വിട്ടു പോകണമെന്ന മുന്നറിയിപ്പിനു പിന്നാലെ ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം (Israel strikes). ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ നിന്നു സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തിനു പിന്നാലെ ടെഹ്റാനിലെ സ്വിസ് എംബസി അടച്ചു.
അതിനിടെ ഇറാൻ തിരിച്ചടിക്കുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. വടക്കൻ ഇസ്രയേലിൽ ഇറാൻ ഡ്രോൺ ആക്രണം നടത്തുന്നതായുള്ള വാർത്തകളാണ് വരുന്നത്. ടെൽ അവീവിലെ താമസക്കാരോടു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ ഔദ്യോഗിക മാധ്യമ സ്ഥാപനത്തിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തി. ലൈവായി വാർത്ത വായിക്കുന്നതിനിടെ അവതാരക ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഐആർഐബി ടെലിവിഷൻ സ്ഥാപനത്തിന്റെ ആസ്ഥാനത്തിനു നേർക്കാണ് മിസൈൽ ആക്രമണമുണ്ടായത്.