ലെബനനിൽ ഇസ്രായേലിന്റെ ‘കൂട്ടക്കൊല’; ഖത്തറിലും സൗദിയിലും ഇറാൻ ആക്രമണം

പാകിസ്ഥാന്‍റെ മധ്യസ്ഥ ശ്രമത്തെ തുടർന്ന് യുഎസ്, ഇറാൻ യുദ്ധത്തിന് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് തയ്യാറായി. എന്നാൽ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് അറിയിച്ച ഇസ്രയേൽ വെറും 10 മിനിറ്റിനിടെ ലെബനനിലേക്ക് വിക്ഷേപിച്ചത് നൂറ് കണക്കിന് മിസൈലുകൾ. ഇറാന്‍റെ പ്രോക്സി സൈന്യമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിലുടനീളം മിസൈൽ വർഷം നടത്തിയത്. ഇതിന് പിന്നാലെ ഇസ്രയേൽ ലെബനനിലേക്ക് അക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്നും ഇസ്രയേലിനെ ശിക്ഷിക്കുമെന്നും ഇറാൻ അറിയിച്ചതെന്ന് അൽജസീറ റിപ്പോര്‍ട്ട് ചെയ്തു.
ലെബനനെതിരെ ഇസ്രയേൽ
ഈ യുദ്ധത്തിൽ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ വ്യോമാക്രമണമാണ് ലെബനനിനെതിരെ നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. വെറും പത്ത് മിനിറ്റിനുള്ളിൽ ഹിസ്ബുള്ളയുടെ നൂറിലധികം കമാൻഡ് സെന്‍ററുകളും സൈനിക കേന്ദ്രങ്ങളും തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു. പാക് മധ്യസ്ഥശ്രമത്തിൽ നടത്തിയ വെടിനിർത്തലിൽ തങ്ങളുടെ സഖ്യ കക്ഷികൾക്കെതിരെ ആയുധം പ്രയോഗിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനാലാണ് യുഎസുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടതെന്നും ഇറാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ലെബനനിൽ കനത്ത വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ അക്രമണത്തിൽ ‘കൂട്ടക്കൊല’ നടന്നെന്നാണ് ലെബനൻ പ്രസിഡന്‍റ് അറിയിച്ചത്.
ഖത്തറും സൗദിയും യുഎഇയും അക്രമിച്ച് ഇറാൻ
ഇതോടെ വെടി നിർത്തൽ കാരാർ പ്രതിസന്ധിയിലായെന്ന ആശങ്കയും പടർന്നു. പിന്നാലെ ഇസ്രായേൽ നടത്തിയ അക്രമണങ്ങൾക്ക് മറുപടി ആലോചിക്കുന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ലബനനിൽ ആക്രമണം തുടർന്നാൽ സ്ഥിതി വഷളാകുമെന്ന ഇറാന്‍റെ മുന്നറിയിപ്പും പിന്നാലെ എത്തി. ഇതിനിടെയിലാണ് ഇറാൻ ഗൾഫ് മേഖല അക്രമിച്ചത്. ഖത്തറിലേക്ക് ഇറാൻ ഏഴ് മിസൈലുകൾ തൊടുത്ത് വിട്ടു. ഒപ്പം നിരവധി ഡ്രോണുകളും. തങ്ങളുടെ എണ്ണ പൈപ്പ് ലൈനുകൾ ഇറാൻ അക്രമിച്ചെന്ന് സൗദി അറേഖ്യ അറിയിച്ചു. പിന്നാലെ ഇറാന്‍റെ 17 മിസൈലുകളും 35 ഡ്രോണുകളും തങ്ങളെ അക്രമിച്ചെന്നും അവയെല്ലാം തകർത്തെന്നും യുഎഇയും അറിയിച്ചു. ഇതോടെ ഫെബ്രുവരി 28 ആരംഭിച്ച യുദ്ധം 40 -ാം നാൾ വെടിനിർത്തലിലേക്ക് നീങ്ങിയപ്പോളുണ്ടായ ആശ്വസം വീണ്ടും കടുത്ത ആശങ്കയിലേക്ക് നീങ്ങി. സംഘർഷം ഇനിയും കനക്കുയാണെങ്കിൽ അത് ലോകത്ത ഇന്ധന പ്രതിസന്ധിയോടൊപ്പം കടുത്ത ഭക്ഷ്യക്ഷാമവും സൃഷ്ടിക്കുമെന്ന് യുഎന്‍ നേരത്തെ മുന്നറിപ്പ് നൽകിയിരുന്നു.



