ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് വൻതുക ഈടാക്കാൻ ഇറാൻ; കപ്പലുകൾക്ക് 18 കോടി രൂപ വരെ ചിലവ് വരും

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുമെന്ന് റിപ്പോർട്ട്. 2 മില്യൺ ഡോളർ വരെ (ഏകദേശം 18.8 കോടി രൂപ) കപ്പലുകൾക്ക് ഈടാക്കാൻ ഇറാൻ തീരുമാനിച്ചെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ട് ചെയ്തു.
ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാവുദ്ദീൻ ബോറൂജെർഡി ഐആർഐബിയോട് ഇക്കാര്യം പറഞ്ഞെന്നാണ് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ ട്രാൻസിറ്റ് ഫീസായി ഈടാക്കുന്നത് ഇറാന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അലാവുദ്ദീൻ ബോറൂജെർഡി പറഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പതിറ്റാണ്ടുകൾക്ക് ശേഷം ഹോർമുസ് കടലിടുക്കിൽ ഒരു പുതിയ ‘പരമാധികാര ഭരണകൂടം’ എന്നും പുതിയ നീക്കത്തെ ബൊറൂജെർഡി വിശേഷിപ്പിച്ചു. എന്നാൽ ഇക്കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.




