ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

0

ദില്ലി: ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഉല്‍പാദനം 6.6% വര്‍ദ്ധിച്ച് 2024-25 ല്‍ 354 ദശലക്ഷം ടണ്‍ (MT) എന്ന നിലയിലെത്തിയതായി കേന്ദ്രം അറിയിച്ചു. നെല്ല്, ഗോതമ്പ്, ചോളം, നിലക്കടല, സോയാബീന്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന വിളകളും ഈ വര്‍ഷത്തില്‍ റെക്കോര്‍ഡ് ഉല്‍പ്പാദനമുണ്ടായി.

ന്യായമായ വിലനിര്‍ണ്ണയം, നഷ്ടപരിഹാരം, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകള്‍ എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ കര്‍ഷക സൗഹൃദ നയങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ അവ കൃത്യമായി നടപ്പിലാക്കിയതുമാണ് ഉല്‍പ്പാദന വര്‍ധനവിന് കാരണമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. മൊത്തത്തിലുള്ള ഭക്ഷ്യധാന്യ ഉല്‍പ്പാദനം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പയര്‍ വര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉല്‍പ്പാദനം ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിനായി ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന്റെ മൂന്നാമത്തെ അഡ്വാന്‍സ് വിവരങ്ങള്‍ പുറത്തിറക്കിക്കൊണ്ട് ചൗഹാന്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം, 2024-25 ല്‍ ഗോതമ്പ് ഉല്‍പ്പാദനം 117 മെട്രിക് ടണ്ണായി ഉയര്‍ന്നു. മുന്‍ വര്‍ഷം 115 മെട്രിക് ടണ്‍ ആയിരുന്നു ഉല്‍പ്പാദനം. നെല്ല് ഉല്‍പ്പാദനം 149 മെട്രിക് ടണ്ണായി കണക്കാക്കപ്പെടുന്നു. 2023-24 ല്‍ ഇത് 138 മെട്രിക് ടണ്‍ ആയിരുന്നു. അതേസമയം ചോളം ഉല്‍പ്പാദനം 42 മെട്രിക് ടണ്‍ പ്രതീക്ഷിക്കുന്നു. ധാന്യങ്ങളുടെ ഉത്പാദനം മുന്‍ വര്‍ഷത്തേക്കാള്‍ 6 മെട്രിക് ടണ്‍ കൂടുതലായിരിക്കുമെന്നും പറയുന്നു. പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ 24 മെട്രിക് ടണ്ണില്‍ നിന്ന് 25 മെട്രിക് ടണ്ണായി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here