ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 മത്സ്യത്തൊഴിലാളികൾ അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നു. ഇവരിൽ 11 പേരെ രക്ഷപ്പെടുത്തി. രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പ്രദേശത്ത് നാവികസേന വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ആറ് കപ്പലും വിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ.
ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ്, മാർത്തോമ എന്ന ബോട്ടും സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മിൽ കൂട്ടിയിടിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കാണാതായ മൽസ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മുംബൈ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെൻഡറുമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഉൾപ്പടെ കൂടുതൽ സംവിധാനങ്ങൾ തിരച്ചിലിനായി ഏർപ്പെടുത്തി. അപകടത്തിന്റെ കാരണം വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.