ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് പാരമ്പരയ്ക്കായി ബര്‍മിങ്ഹാമിൽ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി. രണ്ടാം ടെസ്റ്റിന് വേദിയായ ബര്‍മിങ്ഹാമില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിന് സമീപം അജ്ഞാത പൊതി കണ്ടെത്തിയതിനെ തുടർന്നാണിത്. ഉപേക്ഷിച്ച നിലയില്‍ പൊതി കണ്ടെത്തിയതോടെ ഇക്കാര്യം അന്വേഷിച്ച പ്രാദേശിക പോലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഹോട്ടല്‍ മുറികളില്‍ തന്നെ തങ്ങേണ്ടി വന്നു.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്നലെ നടന്ന പരിശീലന സെഷന് ശേഷം ടീം ഹോട്ടലിലേക്ക് മടങ്ങിയതിന് ശേഷമായിരുന്നു സംഭവം. സെന്റിനറി സ്‌ക്വയര്‍ പ്രദേശത്ത് സംശയാസ്പദമായ ഒരു പൊതി കണ്ടെത്തിയതായി അറിയിപ്പ് ലഭിച്ചതോടെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് ഇവിടേക്കെത്തി. കൂടുതല്‍ പരിശോധന നടത്തേണ്ടതുകൊണ്ട് ഇന്ത്യന്‍ ടീം അംഗങ്ങളോട് ഹോട്ടൽ മുറിക്ക് പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിക്കുകയായിരുന്നു. വിവിധ പരിശോധനകള്‍ക്ക് ശേഷം ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് പോലീസ് പൊതി നീക്കം ചെയ്തത്. ഈ സമയം മുഴുവനും ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലില്‍ കുടുങ്ങി.