യുദ്ധ വിമാനങ്ങൾ നഷ്ട്ടപ്പെട്ടു; സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ; വെട്ടിലായി കേന്ദ്ര സർക്കാർ; പ്രതിഷേധിച്ച് പ്രതിപക്ഷം

യുദ്ധ വിമാനങ്ങൾ നഷ്ട്ടപ്പെട്ടെന്ന സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയിൽ വെട്ടിലായി കേന്ദ്രസർക്കാർ. കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിൽ മൗനം തുടർന്ന് സർക്കാർ. ഇന്ത്യയുടെ നഷ്ടങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വസ്തുതകൾ ജനങ്ങളോട് തുറന്നു പറയാത്തത് എന്തെന്ന് ടി എം സിയും ചോദ്യമുയർത്തി. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് പ്രതിപക്ഷമിപ്പോൾ.
പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചിട്ടതിലല്ല, എന്തുകൊണ്ട് തകർത്തു എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ചൗഹാന്റെ ഈ വെളിപ്പെടുത്തൽ.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാകിസ്ഥാനുമായുള്ള ആശയവിനിമയത്തിനുള്ള ചാനലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അനിൽ ചൗഹാൻ പറഞ്ഞിരുന്നു. സംഘർഷത്തിന് പിന്നാലെ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഇതാദ്യമായാണ് ഉന്നത സൈനിക മേധാവി പ്രതികരിക്കുന്നത്. അതേസമയം ഇന്ത്യയുടെ 6 ജെറ്റ് വിമാനങ്ങൾ തകർത്തെന്ന പാകിസ്ഥാന്‍റെ അവകാശവാദത്തെയും സംയുക്ത സൈനിക മേധാവി തള്ളി. ഇന്ത്യയുടെ സൈനിക വിമാനങ്ങൾ നഷ്ട്ടപ്പെട്ടതും കണക്കുകളും പുറത്ത് വിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.