
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ ഇന്ത്യക്ക് ആധികാരിക ജയം. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്. രോഹിത് 125പന്തില്‍ 121 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 81 പന്തില്‍ 74 റണ്‍സെടുത്ത് വിജയത്തില്‍ രോഹിത്തിന് കൂട്ടായി. 24 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു(2-1). സ്കോര്‍ ഓസ്ട്രേലിയ 46.4 ഓവറില്‍ 236ന് ഓള്‍ ഔട്ട്, ഇന്ത്യ 38.3 ഓവറില്‍ 237-1.
237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയെ ഒരിക്കല്‍ കൂടി ചുമലിലേറ്റിയത് രോഹിത് ശര്‍മയും വിരാട് കോലിയുമായിരുന്നു. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 169 പന്തില്‍ ഇരുവും ചേര്‍ന്ന് 168 റണ്‍സടിച്ചാണ് ഇന്ത്യയെ വിജയവര കടത്തിയത്. 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 69 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ രോഹിത് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്.
സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറിലും ബൗണ്ടറി നേടിയ രോഹിത് ഹേസല്‍വുഡിനെ കരുതലോടെയാണ് നേരിട്ടത്. ആദ്യ രണ്ടോവറില്‍ ഹേസല്‍വുഡ് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. സ്റ്റാര്‍ക്കിന്‍റെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സാണ് രോഹിത് നേടിയത്. പിന്നാലെ നഥാന്‍ എല്ലിസിന്‍റെ ഓവറില്‍ ഇന്ത്യ 13 റണ്‍സ് നേടിയതോടെ ആദ്യ അഞ്ചോവറില്‍ 35 റണ്‍സെടുത്തു.
