പശ്ചിമേഷ്യൻ യുദ്ധം: ഇന്ത്യയിൽ ഇന്ധനക്ഷാമം ഉണ്ടാകില്ല; 25 കോടി ബാരൽ എണ്ണ ശേഖരമുണ്ടെന്ന് കേന്ദ്രസർക്കാർ

ഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ, കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് ഇന്ത്യ. 25 കോടി ബാരലിലധികം (ഏകദേശം 4,000 കോടി ലിറ്റർ) ക്രൂഡ് ഓയിലിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാണിജ്യ വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായാൽ പോലും 7 മുതൽ 8 ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഈ ഇന്ധനം രാജ്യത്തിൻ്റെ പല ഭാഗത്തായാണ് ശേഖരിച്ചിരിക്കുന്നതെന്നും അതിനാൽ യാതൊരു ആശങ്കയും വേണ്ടെന്നും സർക്കാർ വ്യക്തമാക്കി.
മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരണ കേന്ദ്രങ്ങളിലും, റിഫൈനറി ടാങ്കുകളിലും, പൈപ്പ് ലൈനുകളിലും, കപ്പലുകളിലുമായാണ് ഈ എണ്ണ ശേഖരമുള്ളത്. നിലവിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, എൽപിജി, എൽഎൻജി എന്നിവയുടെയെല്ലാം മതിയായ ശേഖരമുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. ലോകത്തെ മിക്ക രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി കരാറുകൾ ഉള്ളതിനാൽ വിതരണത്തിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. രാജ്യം പിന്തുടരുന്ന ശക്തമായ ഊർജ്ജ നയത്തിന്റെ ഫലമാണ് ഇത്. ലോകത്തെ 40-ഓളം രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഹോർമുസ് കടലിടുക്ക് പോലുള്ള മറ്റ് പാതകളിൽ തടസ്സമുണ്ടായാലും പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കില്ല. റഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള എണ്ണ ലഭ്യത ഇന്ത്യയെ സഹായിക്കും.




