KeralaNews

പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു; നടപടി കടുപ്പിച്ച് ഇന്ത്യ

പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

2023ലെ വിദേശ വ്യാപാര നയത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. പാകിസ്ഥാനില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉത്പന്നങ്ങള്‍ക്കും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനം ഏര്‍പ്പെടുത്തിയതായും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കി. ദേശീയ സുരക്ഷ കണക്കിലെടുത്തും രാജ്യതാത്പര്യം സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും വരിഞ്ഞുമുറുക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന് അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന വായ്പ തടയുകയാണ് ലക്ഷ്യംവെക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികള്‍ക്കായി പതിനൊന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്.

ഏപ്രില്‍ 22ന് 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സിന്ധുനദീ ജലക്കരാര്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുന്നതുള്‍പ്പടെയുള്ള സുപ്രധാന നടപടികള്‍ കൈക്കൊണ്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button