സരിഗമ മ്യൂസിക് ലേബലിന്റെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിന് ഇളയരാജക്ക് വിലക്ക്

സരിഗമ മ്യൂസിക് ലേബലിന്റെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആമസോൺ മ്യൂസിക്, ജിയോ സാവൻ, ഐ ട്യൂൺ തുടങ്ങീ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഇളയരാജ അപ്ലോഡ് ചെയ്തതിനെ തുടർന്നാണ് കമ്പനി നിയമ നടപടിക്കൊരുങ്ങിയത്.
ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന് ഇളയരാജ പറഞ്ഞിരുന്നു. എന്നാലിത് സരിഗമയുടെ പകർപ്പവകാശത്തിന്മേലുള്ള ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടിയെടുത്തിരിക്കുന്നത്. ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നാലാഴ്ചയ്ക്കകം മറുപടി
1976 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ വിവിധ സിനിമാ നിർമാതാക്കളുമായി ഏർപ്പെട്ട കരാറുകൾ പ്രകാരം 134 ഗാനങ്ങളുടെ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ കോടതിയിൽ വാദിച്ചിരുന്നു. 1957-ലെ പകർപ്പവകാശ നിയമപ്രകാരം, പ്രത്യേക കരാറുകൾ ഇല്ലെങ്കിൽ സിനിമാ നിർമ്മാതാവാണ് ആ സിനിമയ്ക്കായി നിർമ്മിച്ച സൃഷ്ടികളുടെ ആദ്യ ഉടമയെന്നും കമ്പനി കോടതിയെ അറിയിച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ഇളയരാജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ അടുത്ത വാദം ഏപ്രിലിൽ നടക്കും.



