ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിൽ സുകാന്തിന്‍റെ അപാര്‍ട്ട്മെന്‍റിൽ തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിൽ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ, സുകാന്തിനെ ചോദ്യം ചെയ്തതിനിടെ നൽകിയ മൊഴിയിലെ വിവരങ്ങളും പുറത്തുവന്നു. ഇരുവരും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചോദ്യം ചെയ്യലിൽ സുകാന്ത് പൊലീസിനോട് പറഞ്ഞു. പലപ്പോഴായി യുവതിയുമായി പിണങ്ങാറുണ്ടെന്നും പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്ത് മൊഴി നൽകി. യുവതി ആത്മഹത്യ ചെയ്ത ദിവസവും പരസ്പരം വഴക്കിട്ടിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്തിന്‍റെ മൊഴി.