
ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍. അറസ്റ്റിലായത് ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫലും മാതാവ് റംലത്തുമാണ്. ഗാർഹിക പീഡനം , ആത്മഹത്യ പ്രേരണ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട പോലീസ് ഇരുവരെയും ചോദ്യം ചെയ്തു.
വലിയകത്ത് വീട്ടിൽ നൗഫലിന്റെ ഭാര്യ ഫസീല ആണ് ആത്മഹത്യ ചെയ്തത്. പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള ഫസീലയുടെ വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നിരുന്നു. കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ആത്മഹത്യ ചെയ്ത ഫസീല. ഒരു വർഷവും ഏഴ് മാസവും മുമ്പാണ് ഫസീലയും നൗഫലും തമ്മിലുള്ള വിവാഹം നടന്നത്.
രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും കുടുംബത്തിനും ഇഷ്ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർത്താവിൻറെ മാതാവ് ഉപദ്രവിച്ചിരുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ഫസീലയുടെ വാട്സ്ആപ്പ് സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കരുപ്പടന്ന നെടുങ്ങാണത്ത് കുന്നിൽ നൗഫലിന്റെ വീട്ടിൽ വെച്ച് ഫസീല ആത്മഹത്യ ചെയ്തത്.