KeralaNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ‘മൊഴി നല്‍കിയവര്‍ സഹകരിച്ചില്ല’; എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു

മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആകെ റജിസ്റ്റര്‍ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.

ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനും അന്വേഷിക്കാനും സര്‍ക്കാര്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ്ഐടിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതകള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കി. ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയവര്‍ എന്നിട്ടും പ്രത്യേക സംഘത്തിന്റെ അന്വേഷണവുമായി സഹകരിച്ചില്ല. തുടര്‍ന്നാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.

മൊഴി നല്‍കാന്‍ പ്രത്യേക അന്വേഷണസംഘം ആരെയും നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനായി എസ്ഐടിയുടെ നോഡല്‍ ഏജന്‍സി പ്രവര്‍ത്തനം തുടരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പുതിയ നിയമം വരുന്നതുവരെ കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button