കനത്ത മഴ; മധ്യകേരളത്തില്‍ വ്യാപക നാശനഷ്ടം

കനത്ത മഴയിലും കാറ്റിലും മധ്യകേരളത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെല്ലാം കനത്ത മഴയിലും മിന്നല്‍ച്ചുഴലിയിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് കോട്ടയം ജില്ലയിലാണ്. വൈക്കം റെയില്‍വേ സ്റ്റേഷനില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പാലാ, മീനടം, കുമരകം എന്നിവിടങ്ങളിലും നിരവധി മരങ്ങള്‍ കടപുഴകി വീണു, ഇത് ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമായി. ഇടുക്കി ജില്ലയില്‍ ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. കുമളി ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് തമിഴ്‌നാട് കെ.ജി. പെട്ടി സ്വദേശി സുധ (50) എന്ന തൊഴിലാളി മരിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
പത്തനംതിട്ടയിലെ റാന്നിയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും കെ.എസ്.ഇ.ബി.യുടെ വൈദ്യുത പോസ്റ്റുകള്‍ തകരുകയും ചെയ്തു. തൃശ്ശൂര്‍ മാളയിലും കോഴിക്കോട് തലക്കുളത്തൂരും മിന്നല്‍ച്ചുഴലി വലിയ നാശനഷ്ടങ്ങളുണ്ടാക്കി. തലക്കുളത്തൂരില്‍ മരങ്ങള്‍ കടപുഴകി വീഴുകയും നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മലപ്പുറം വേങ്ങരയിലും കൊച്ചി കളമശ്ശേരിയിലും മിന്നല്‍ച്ചുഴലിയെത്തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങളുണ്ടായി.
കൊല്ലം ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം കടപുഴകി വീണ് അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ പതിനൊന്നാം മൈലില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ജനപ്രതിനിധികളും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പോലീസും നാട്ടുകാരുമായി വാക്കേറ്റമുണ്ടായെങ്കിലും പിന്നീട് പോലീസ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.