പാതിവില തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ഒഴിവാക്കും.നിയമ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്ന് വ്യക്തമാക്കിയ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ പറഞ്ഞു. പൊലീസ് വിശദീകരണത്തിൻ്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഉന്നത സ്ഥാനത്തുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് സംസ്ഥാന ആഭ്യന്ത വകുപ്പിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി. പെരിന്തല്‍മണ്ണ പൊലീസായിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ പാതിവില തട്ടിപ്പില്‍ റിട്ട. ജഡ്ജിെ പ്രതിചേര്‍ത്തത്.
അതേസമയം, പാതി വില തട്ടിപ്പ് കേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡൻ്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിന്റെ കുമളിയിലെ വീട്ടിൽ ഇ. ഡി. പരിശോധന നടത്തുന്നു. ഷീബ സുരേഷിനെതിരെ നിരവധി പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഇ.ഡി.യുടെ പരിശോധന. ഷീബ സുരേഷിന്റെ വീട് നേരത്തെ ഇ ഡി സീൽ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഷീബ സുരേഷ് തിരിച്ചെത്തിയതോടുകൂടിയാണ് വീട് തുറന്ന് ഇ ഡിയുടെ പരിശോധന ആരംഭിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി ചെയർപേഴ്സണും, എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബ സുരേഷ്.