Kerala

പാതി വില തട്ടിപ്പ്; കോടികൾ മറിഞ്ഞത് അഞ്ച് കമ്പനികൾ വഴിയെന്ന് കണ്ടെത്തൽ

പാതി വില തട്ടിപ്പിലൂടെ കോടികൾ മറിഞ്ഞത് അഞ്ച് കമ്പനികൾ വഴിയെന്ന് കണ്ടെത്തൽ. തട്ടിപ്പ് നടത്താൻ അനന്തുകൃഷ്ണൻ അഞ്ച് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ഇയ്യാട്ടുമുക്കിലെ സോഷ്യൽ ബീ വെൻചേഴ്സ് വഴി അനന്തുകൃഷ്ണൻ തട്ടിപ്പ് നടത്തിയിരുന്നു. ഇതു കൂടാതെ തൊടുപുഴയിലെ സോഷ്യൽ ബീ വെൻചേഴ്സ് വഴി എൻജിഒകളിൽ നിന്ന് ഇയാൾ പണം വാങ്ങി.

പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ കൊറാസോൺ, കളമശേരിയിലെ ഗ്രാസ് റൂട്ട് ഇന്നവേഷൻ, കടവന്ത്രയിലെ സോഷ്യൽബീ വെൻചേഴ്സ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ വഴിയും അനന്തു പണം തട്ടിയതായി കണ്ടെത്തി. ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, മാനേജിംഗ് ഡയറക്ടർ, പ്രൊപ്പൈറ്റർ പദവികളാണ് അനന്തുകൃഷ്ണൻ ഈ സ്ഥാപനങ്ങളിൽ വഹിച്ചത്.

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button