പാതി വില തട്ടിപ്പ് കേസിൽ കുമളി മുൻ പഞ്ചായത്ത് പ്രസിഡന്‍റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിന്‍റെ പരിശോധന. വിദേശത്തായിരുന്ന ഷീബയെയും ഭർത്താവ് സുരേഷിനെയും നാട്ടിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷമായിരുന്നു ഇഡിയുടെ പരിശോധന.
കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായും, സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറുമായും ഷീബക്ക് അടുത്ത ബന്ധമുണ്ടോയെന്നും, ഇവരുടെ സാമ്പത്തിക ഇടപാടിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോയെന്നുമാണ് ഇഡി പരിശോധിക്കുന്നത്. തട്ടിപ്പ് നടത്തിയ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസർച്ച് സൊസൈറ്റി ചെയർപേഴ്സണും, എൻജിഓ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബാ സുരേഷ്. ഇവരുടെ സാമ്പത്തിക ഇടപാടുകളും, ബാങ്ക് ക്രയവിക്രയങ്ങളും പരിശോധന പരിധിയിലാണ്.
പ്രതിയായ അനന്തു കൃഷ്ണനെ പിൻതുണച്ച് ഷീബാ സുരേഷ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. രാവിലെ 10 മുതൽ വീട്ടിൽ ആരംഭിച്ച പരിശോധന വൈകിയും തുടർന്നു. കുമളി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിലും മഹിളാ കോൺഗ്രസ് നേതാവ് എന്ന നിലയിലും ഉള്ള ബന്ധങ്ങൾ ഉപയോഗിച്ചായിരുന്നു കോഡിനേറ്റർമാരെ ഇവർ സംഘടിപ്പിച്ചത്. ഷീബ സുരേഷിനെ വിശ്വസിച്ചാണ് കോഡിനേറ്റർമാർ സാധാരണക്കാരെ ഈ തട്ടിപ്പിലേക്ക് എത്തിച്ചത്.