തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ വിശ്വനാഥ് ആർലേകർ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. ഗവർണർക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും വിധി പക്ഷേ നിയമമായി കഴിഞ്ഞുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ശില എന്ന് പറയുന്നത് ജനാധിപത്യവും ഫെഡറലിസവുമാണ്. ജനാധിപത്യമാണ് ഈ വിധിയിലൂടെ സുപ്രീംകോടതി ഉയർത്തിപ്പിടിക്കുന്നതെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.
‘ബില്ലിൽ അനന്തമായി അടയിരിക്കുമ്പോൾ ജനാധിപത്യം ഇല്ലാതാകും. ഒരു നിയമം ഭരണഘടന വിരുദ്ധമാണോ എന്നും കോടതികൾ ആണ് പരിശോധിക്കുക ഗവർണർമാർ ഒപ്പിട്ട ശേഷവും ഭരണഘടന വിരുദ്ധമാണ് എങ്കിൽ കോടതി ഇടപെടും ഗവർണർക്കും രാഷ്ട്രപതിക്കും ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി’. മന്ത്രി പി രാജീവ് പറഞ്ഞു.
ഗവർണറുടെ അധികാരങ്ങൾ നിർദ്ദേശിക്കുന്ന സുപ്രീംകോടതി വിധി അതിരുകടന്നതെന്നായിരുന്നു സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കരുടെ പ്രതികരണം. ഹർജി ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു വേണ്ടതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.