ആറന്മുള ഐടി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നു

പത്തനംതിട്ട ആറന്മുള വിവാദ ഐടി പദ്ധതിയിൽ നിന്ന് ഒടുവിൽ സർക്കാർ പിന്മാറുന്നു. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ചാണ് തീരുമാനം. നിർദിഷ്ട പദ്ധതി പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയെന്നാണ് റിപ്പോർട്ട്.
പദ്ധതി പ്രദേശത്തിൽ 21.6066 ഹെക്ടർ മാത്രം പുരയിടമാണ് വരുന്നത്. 100.9154 ഹെക്ടർ നിലത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയെന്ന് കൃഷി ഓഫീസറുടെ റിപ്പോർട്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതികൾ മാത്രം ആസൂത്രണം ചെയ്യണമെന്ന് കളക്ടറുടെ ശുപാർശ ചെയ്തു. ഇൻഫോ പാർക്ക് ഇന്റഗ്രേറ്റഡ് ബിസിനസ് ടൗൺഷിപ്പ് എന്ന പേരിലായിരുന്നു പദ്ധതി എത്തിക്കാൻ നീക്കം. വിമാനത്താവള സംരംഭകരായിരുന്ന കെജിഎസ് ഗ്രൂപ്പ് ആയിരുന്നു ഐ.ടി പാർക്ക് പദ്ധതിയുമായി രംഗത്തെത്തിയിരുന്നത്.
ഇലക്ട്രോണിക്‌സ് ക്ലസ്റ്റർ പദ്ധതിക്ക് ആവശ്യമായ 344 ഏക്കറിൽ 90 ശതമാനവും നിലമാണ്. പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കിൽ ദൂപരിഷ്‌കരണ ചട്ടത്തിൽ ഇളവും വേണ്ടിവരും. നിലംനികത്തുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത്.




