
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു എന്നാൽ പ്രതിപക്ഷം ചർച്ചയ്ക്ക് തയാറാകുന്നില്ല. പ്രതിപക്ഷത്തിന്റേത് ജനാധിപത്യ രീതിയല്ലെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സഭയിൽ പറഞ്ഞു. പ്രതിപക്ഷം തന്നെയാണ് ശബരിമല സ്വർണക്കൊള്ള ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സർക്കാർ ചർച്ച ചെയ്യാമെന്ന് പറഞ്ഞപ്പോഴും സഭ അലങ്കോലപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർ കള്ളം പറയുന്നു എന്നാണ് ചില പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. വായിൽ കയ്യിട്ട് എന്നെക്കൊണ്ട് പേര് പറയിപ്പിക്കരുത് എന്നും അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.18 അടിയന്തര പ്രമേയങ്ങൾ ചർച്ചയ്ക്ക് എടുത്ത സഭയാണ് ഇത്. ശബരിമല വിഷയവും ചർച്ച ചെയ്യുന്നതിന് യാതൊരുവിധ മടിയുമില്ല. പക്ഷേ പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകാത്തത് ജനാധിപത്യ രീതിയല്ല എന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ആദ്യമായാണ് പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകാതെ നിൽക്കുന്നത്. എന്തുകൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറാകാത്തത് എന്നത് വളരെ നിർഭാഗ്യമാണ്. ജനാധിപത്യത്തിൽ ഇങ്ങനെ സഭ തടസ്സപ്പെടുത്തുന്നത് ശരിയല്ല. തടസ്സപ്പെടുത്തൽ അല്ല ക്രിയാത്മകമായ ചർച്ചയാണ് സഭയുടെ മൂല്യം.പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനാലും, ചർച്ചയ്ക്ക് തയ്യാറാകാത്തതിനാലും ചോദ്യോത്തര വേളയുടെ ശേഷിക്കുന്ന ഭാഗം റദ്ദ് ചെയ്യുന്നതായും സ്‌പീക്കർ അറിയിച്ചു.




