National

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ; ഉന്നതതല സമിതി രൂപീകരിച്ചു

വർധിച്ചു വരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളിൽ ഒടുവിൽ കേന്ദ്ര സർക്കാർ ഇടപെടൽ. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നൽകി. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും സമിതി പ്രവർത്തിക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കുറ്റകൃത്യങ്ങൾ സംഘത്തെ അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഇതുവരെ 6,000 ത്തിലധികം ഡിജിറ്റൽ അറസ്റ്റ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ വ്യാജമായി ചമച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടെന്ന് ലക്ഷ്യമിടുന്ന വ്യക്തികളെ അറിയിച്ചാണ് സംഘം പണം തട്ടുന്നത്. തങ്ങൾ സിബിഐയിൽ നിന്നോ ഇൻകം ടാക്സിൽ നിന്നോ എന്ന് പറഞ്ഞാണ് ഇരകളെ ഡിജിറ്റൽ അറസറ്റ് ചെയ്യുന്നത്. സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ 709 മൊബൈൽ ആപ്ലിക്കേഷനുകളെങ്കിലും ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടതായി വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റ് കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. “ഡിജിറ്റൽ അറസ്റ്റ്” എന്നത് നിയമത്തിൽ ഇല്ലെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button