
ശബരിമല സ്വര്‍ണ മോഷണ കേസില്‍ അറസ്റ്റിലായ എൻ വാസുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയതിനു ശേഷമാണ് റിമാൻഡ് ചെയ്തത്. 24 -ാം തീയതി വരെയാണ് റിമാൻഡില്‍ തുടരുക. കൊട്ടാരക്കര സബ് ജയിലിലായിരിക്കും കഴിയുക. അതേസമയം, പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഹാജരാക്കിയത്.
അതേസമയം, റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണം എന്നത് മാറ്റി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി. പിന്നീട് നവീകരണത്തിന് ശുപാർശ നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനും ഇടപെടൽ നടത്തി. മറ്റ് പ്രതികളുമായി ചേർന്നും ഗൂഢാലോചന നടത്തി. ബോർഡിന് നഷ്ടവും
പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ലഭിച്ചു.
എൻ വാസുവിനെതിരെ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ, സ്വർണ കവർച്ച തുടങ്ങിയ ആരോപണങ്ങളാണുള്ളത്. ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ് ഐ ടി കോടതിയിൽ പറഞ്ഞു. പങ്ക് വ്യക്തമാക്കിയുള്ള മൊഴി സുധീഷ് കുമാര്‍ നല്‍കി.


