National

ബിപിഎസ് സി പരീക്ഷ ക്രമക്കേടിനെതിരെ നിരാഹാര സമരം: പ്രശാന്ത് കിഷോര്‍ അറസ്റ്റില്‍

ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ക്രമക്കേടിനെതിരെ സമരം നടത്തുന്ന ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ അറസ്റ്റില്‍. പട്നയിലെ ഗാന്ധി മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു പ്രശാന്ത് കിഷോര്‍. ചികിത്സയ്ക്ക് വിധേയനാകണമെന്ന ആവശ്യം നിരാകരിക്കുകയും, മരണം വരെ സമരം തുടരുമെന്ന് നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

പട്ന പൊലീസിന്റെ വന്‍ സംഘം എത്തിയാണ് പ്രശാന്ത് കിഷോറിനെ ഗാന്ധി മൈതാനിയില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് പ്രശാന്ത് കിഷോറിനെ ആംബുലന്‍സില്‍ എയിംസിലേക്ക് കൊണ്ടുപോയി. അനുയായികളുടെ കടുത്ത എതിര്‍പ്പും വന്ദേമാതരം വിളിയും വകവയ്ക്കാതെയാണ് പൊലീസ് പ്രശാന്ത് കിഷോറിനെ നിരാഹാര വേദിയില്‍നിന്നും കസ്റ്റഡിയിലെടുത്തത്.

ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ 150 ഓളം അനുയായികള്‍ക്കുമെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോര്‍ ജനുവരി 2 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

ഡിസംബര്‍ 13ന് നടന്ന ബിപിഎസ്സി പ്രിലിമിനറി പരീക്ഷയില്‍ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപിച്ചാണ് പ്രതിഷേധം. പ്രിലിമിനറി പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ നടത്തണം എന്നിവയാണ് ആവശ്യങ്ങള്‍. ഇതിനിടെയാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍ സമരം തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button