ചെന്നൈ: ശ്രീഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഇന്നലെ നടന്ന റെയ്‌ഡ് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഗോകുലം വിദേശനാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്നാണ് ഇഡി വിലയിരുത്തലെന്നാണ് റിപ്പോർട്ട്. ഇന്നലത്തെ റെയ്സിൽ നിർണായക രേഖകളും പണവും പിടിച്ചെടുത്തെന്നും റിപ്പോർട്ടുണ്ട്. ചെയർമാൻ ഗോകുലം ഗാേപാലനൊപ്പം എംഡി ബൈജുവിനെയും ഇന്നലെ ഇഡി ചോദ്യംചെയ്തിരുന്നു. ഗോകുലം ഗോപാലൻ നിർമ്മാണ, വിതരണ പങ്കാളിയായ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടത്തിയ റെയ്‌ഡ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയർന്നിരുന്നു.
അഞ്ചു വർഷത്തിനിടെ വിദേശത്തു നിന്ന് നിക്ഷേപമായും മറ്റും ലഭിച്ച 1,107 കോടി രൂപ സംബന്ധിച്ചാണ് ഇ.ഡി പ്രധാനമായി അന്വേഷിക്കുന്നതെന്നാണ് സൂചന. ആദായനികുതി വകുപ്പ് 2017ൽ ആരംഭിച്ച നടപടികളുടെ തുടർച്ചയായി 2019ൽ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ പണത്തിന്റെ ഉറവിടവും പരിശോധിക്കുന്നുണ്ട്. ശ്രീഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങൾ ആദായനികുതി വകുപ്പ് 2017ൽ പരിശോധിച്ചിരുന്നു. ആദായനികുതി വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
2023ൽ ഗോകുലം ഗോപാലനിൽ നിന്ന് ഇഡി കൊച്ചി ഓഫീസിൽ മൊഴിയെടുത്തിരുന്നു.ഇന്നലെ ഇഡിയുടെ ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തിലെ റെയ്ഡിൽ കൊച്ചി, കോഴിക്കോട് യൂണിറ്റുകളും പങ്കെടുത്തിരുന്നു. ഇന്നലത്തെ റെയ്ഡിനുശേഷം ചെയർമാൻ ഗോകുലം ഗോപാലനെ ഇഡി ചെന്നൈയിലേയ്ക്ക് വളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.റെയ്‌ഡ് പൂർത്തിയായശേഷം അടിയന്തരമായി ചെന്നൈയിലെത്താൻ ആവശ്യപ്പെട്ടു. ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പമാണ് അദ്ദേഹം വിമാനത്തിൽ ചെന്നൈയിലേയ്ക്ക് പോയത്. കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ രാത്രി എട്ടരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.