ജോലി കഞ്ചാവ് വിൽപ്പന, ഒരു പൊതിക്ക് 50 രൂപ, ഒടുവിൽ അസാം സ്വദേശി പോലീസ് വലയിൽ കുടുങ്ങി

കൊച്ചി: നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്‌ലാം(23)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്ന് പിടികൂടിയത്. കുറുപ്പംപടി ടൗണിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുറച്ചു നാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുറുപ്പുംപടിയിൽ റൂമെടുത്തു താമസിക്കുന്ന ഇയാൾ 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി വിൽപന നടത്തി വരികയായിരുന്നു.
ഒഡീഷയിൽ നിന്നാണ് റബ്ബുൽ ഇസ്‌ലാമിന് കഞ്ചാവ് ലഭിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒരു വർഷമായി കുറുപ്പുംപടിയിൽ താമസിച്ചു വരികയായിരുന്നു. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ കെ.വി രാജേഷ് കുമാർ, എസ്ഐമാരായ ബി എം ചിത്തുജി, പിഎം മുഹമ്മദ്, എഎസ്ഐമാരായ പിഎ അബ്ദുൽ മനാഫ്, പിഎ ഷംസു, സീനിയർ സിപിഒമാരായ ടിഎ അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, കെഎ നൗഫൽ, അരുൺ കരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




