രഞ്ജിത്തിന് വോട്ട് ചെയ്യാൻ ജാമ്യമില്ല; സംവിധായകന്റെ അപേക്ഷ തള്ളി കോടതി; ജയിലിലുള്ളവർക്ക് വോട്ടവകാശമില്ലെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ലൈംഗീകാതിക്രമ കേസിൽ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിലവിൽ ഒരു കേസിൽ പ്രതിയാണ് രഞ്ജിത്തെന്നും ജയിലിൽ ഉള്ളയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വോട്ടു ചെയ്യുക എന്നത് പൗരന്‍റെ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നുമാണ് രഞ്ജിത് കോടതിയില്‍ ആവശ്യപ്പെട്ടത്.
പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവും ജാമ്യ ഹർജിയിലെ ഇന്നലത്തെ വാദത്തിനിടെ രഞ്ജിത്ത് കോടതിയെ അറിയിച്ചിരുന്നു. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റിൽ എല്ലാവരും അറിഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്. ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർജിയിൽ കോടതിയെ അറിയിച്ചു




