
രാജി വച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡ് ഉടൻ ഔദ്യോഗിക വസതി ഒഴിയും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് അദ്ദേഹം രാജി വച്ചത്. അതേസമയം പ്രതിപക്ഷ നേതാക്കളെ കാണാൻ ധൻഖഡ് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ശിവസേന താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത്, എൻസിപി(എസ്‍പി)യുടെ ശരദ് പവാര്‍ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ ഇന്നലെ ധൻഖഡുമായി കൂടിക്കാഴ്ചക്ക് അഭ്യര്‍ഥിച്ചിരുന്നു. എന്നിരുന്നാലും, പ്രതിപക്ഷ നേതാക്കൾക്ക് മുൻ വൈസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല. 74 കാരനായ ധൻഖഡ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് പാർലമെന്‍റ് ഹൗസ് കോംപ്ലക്‌സിന് സമീപമുള്ള ചർച്ച് റോഡിൽ പുതുതായി നിർമിച്ച വൈസ് പ്രസിഡന്‍റ് എൻക്ലേവിലേക്ക് താമസം മാറിയത്. 15 മാസത്തോളമാണ് അദ്ദേഹം ഇവിടെ താമസിച്ചത്.
2022 ആഗസ്തിലാണ് ധൻഖഡ് ചുമതലയേൽക്കുന്നത്. 2027 ആഗസ്ത് വരെയായിരുന്നു കാലാവധി. അതേസമയം ധൻഖഡ് രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം.