Kerala

കേരള കാർഷിക സർവകലാശാലയിൽ ഫീസ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം;സമര വിജയമെന്ന് കെ എസ് യു

കേരള കാർഷിക സർവകലാശാലയിൽ വർധിപ്പിച്ച വിദ്യാർത്ഥികളുടെ ഫീസ് നിരക്ക് കുറയ്ക്കാനുള്ള അധികൃതരുടെ തീരുമാനം കെ.എസ്.യുവിൻ്റെ സമര വിജയമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

48000 രൂപയാക്കി വർധിപ്പിച്ചിരുന്ന ബിരുദ ഫീസ് നിരക്ക് 24000 രൂപയായാണ് കുറച്ചിരിക്കുന്നത്.കഴിഞ്ഞ അക്കാദമിക് വർഷം വരെ 18000 രൂപയായിരുന്നു.ബിരുദാനന്തര ബിരുദ ഫീസ് നിരക്ക് 49500 രൂപയിൽ നിന്ന് 29000 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വർഷം വരെ 22000 രൂപയായിരുന്നു. ഗവേഷണ വിദ്യർത്ഥികളുടെ ഫീസ് നിരക്ക് 49900 രൂപയിൽ നിന്ന് 30000 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വർഷം വരെ 24000 രൂപയായിരുന്നു ഫീസ് നിരക്ക്.

വിദ്യാർത്ഥി വിരുദ്ധ തീരുമാനങ്ങളുടെ കേന്ദ്രമായി മാറിയ സർക്കാരാണ് കേരളം ഭരിക്കുന്നത് . ഫീസ് നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കെ.എസ്.യു സമരം ആരംഭിച്ചത് .അന്ന് എസ്.എഫ്.ഐ സമര രംഗത്ത് ഉണ്ടായിരുന്നില്ല.പി എം ശ്രീ വിഷയത്തിൽ പ്രതിരോധത്തിലായപ്പോഴാണ് സെറ്റിട്ട സമര നാടകവുമായി രംഗപ്രവേശം ചെയ്തത്. വിഷയത്തിൽ കെ.എസ്.യു ഉപവാസം, യാചനാ സമരം, പ്രതിഷേധ മാർച്ച്, പഠിപ്പുമുടക്ക് സമരങ്ങൾ ഉൾപ്പടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് നീങ്ങി.ശക്തമായ വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ നിർബദ്ധിതരാവുകയാണ് ചെയ്തത്.വിഷയത്തിൽ എസ്.എഫ്.ഐ ഉൾപ്പടെയുള്ള ഭരണാനുകൂല വിദ്യാർത്ഥി സംഘടനകൾ നടത്തിയത് കേവലം സമര നാടകങ്ങൾ മാത്രമാണ്. ഫീസ് നിരക്ക് വർദ്ധിപ്പിച്ചത് സിൻഡിക്കേറ്റിൻ്റെ അധികാരമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. പ്രസ്തുത സമിതിയിൽ വൈസ് ചാൻസലറും, 4 സിപിഐ അംഗങ്ങളും, 3 സിപിഎം അംഗങ്ങളുമാണുള്ളത്. ഇതിലൂടെ സമരം എത്രത്തോളം ആത്മാർത്ഥതയോടെ എന്നത് വ്യക്തമാണ്. വിദ്യാർത്ഥി വിരുദ്ധ തീരുമാനങ്ങൾ ആര് സ്വീകരിച്ചാലും ശക്തമായ പ്രതിഷേധവും,പ്രതിരോധവുമായി കെ.എസ്.യു ഉണ്ടാകുമെന്നും കെഎസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button