
കനത്ത മഴയ്ക്കിടെ തൃശൂർ നഗരത്തിൽ റോഡ് ടാറിങ്ങ്. നഗരത്തിലെ മാരാര്‍ റോഡിലാണ് പെരുമഴയില്‍ റോഡ് ടാറിങ് നടന്നത്. മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡിൽ ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ് നിര്‍ത്തിവെക്കാന്‍ തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് നിര്‍ദേശം നല്‍കി.
രാവിലെ മുതലുള്ള കനത്ത മഴയ്ക്കിടെയാണ് റോഡ് ടാറിങ്ങിനുള്ള പ്രവൃത്തികൾ നടന്നത്. ഇതു കണ്ട് ഈ കോരിച്ചൊരിയുന്ന മഴയത്താണോ ടാറിങ്ങ് നടത്തുന്നതെന്ന് ഒരാൾ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഈ കനത്ത മഴയത്താണ് കോർപ്പറേഷന്റെ ഒരു ടാറിങ്, ‘നിര്‍ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്‍ കൊണ്ടടിക്കണം’ എന്നെല്ലാം പറയുന്നത് ദൃശ്യത്തിലുണ്ട്.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശ്ശൂരില്‍ കനത്ത വെയിലായിരുന്നു. അപ്പോഴൊന്നും ടാറിങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് പണി തുടങ്ങിയതെന്നും, മഴ പ്രതീക്ഷിച്ചിരുന്നില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി വ്യക്തമാക്കി.