Kerala

വിവാദമായ ആര്‍എസ്എസ് സഹകരണ പരാമര്‍ശം; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടതുപക്ഷം അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസുമായി സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ കാണാനും തയ്യാറാകണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്താനും യുഡിഎഫിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനും മാധ്യമങ്ങള്‍ തയ്യാറായത്. അടിയന്തിരാവസ്ഥ അര്‍ധഫാസിസത്തിന്റെ ഭാഗമായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം പൂര്‍ണ്ണമായിട്ട് ഇല്ലായ്മ ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്തു. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്ന അനുഭവമുള്ളവരാണ് ഇവരെല്ലാം. ആ അര്‍ധഫാസിസ്റ്റ് രീതിയിലുള്ള കോണ്‍ഗ്രസ് നടപ്പിലാക്കിയ വാഴ്ചയ്ക്കെതിരെ രാഷ്ട്രീയ മുന്നേറ്റം നടന്നു. ആ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപംകൊണ്ടത്. ജനതാപാര്‍ട്ടിയെന്നത് ജനസംഘത്തിന്റെ തുടര്‍ച്ചയല്ല. അത്തരമൊരു കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ട് പോയ സാഹചര്യത്തെയാണ് സൂചിപ്പിച്ചത്. അതിനെയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ആര്‍എസ്എസുമായി സിപിഐഎം ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. അത് ഇനിയും ഉണ്ടാവില്ല’, എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിമോചന സമരത്തിന്റെ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശുന്നു. ന്യൂനപക്ഷ വര്‍ഗീയതയിലൂന്നിയാണ് ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന യുഡിഎഫ് പ്രവര്‍ത്തനം. എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തിയുടെയും ആശിര്‍വാദം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്. വര്‍ഗീയതയ്ക്കെതിരായ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button