
തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ഹിന്ദുമതത്തിലെ ശൈവ – വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിലാണ് സ്വമേധയാ നടപടി. പൊൻമുടിക്കെതിരെ സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് നിരവധി പരാതികൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിവാദ പരാമര്‍ശത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമാണ് കേസെടുക്കാന്‍ ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്തത്. കെ പൊൻമുടിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പരാമര്‍ശമെന്നും കോടതി വിലയിരുത്തി. ഇരു സമുദായങ്ങളെയും അപമാനിക്കുന്നതാണ് പരാമര്‍ശമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കെ പൊൻമുടിക്കെതിരെ കേസെടുക്കാന്‍ കാരണമില്ലെന്നായിരുന്നു തമിഴ്‌നാട് പൊലീസിന്റെ നിലപാട്. ഈ വാദം ഹൈക്കോടതി തള്ളി. ബിഎന്‍എസ് നിയമത്തിലെ മതസ്പര്‍ദ്ദ വളര്‍ത്തുന്നത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ പൊന്മുടിക്കെതിരെ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.