KeralaNews

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു ; ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി, തീരത്ത് ജാഗ്രതാ

അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു. കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടൻ നാവിക സേന ഇടപെട്ടു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. കപ്പലിന് അടുത്തേക്ക് പോകാൻ ഐഎൻഎസ് സുജാതയ്ക്ക് സാധിച്ചില്ല. കണ്ടെയ്‌നറുകളെ മറികടന്ന് മുന്നോട്ട് പോകാൻ നാവികസേന കപ്പലിന് സാധിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണാൽ തീരത്ത് വലിയ അപകടമുണ്ടായേക്കുമെന്ന ഭീതിയും ഉയരുന്നുണ്ട്. അതിനിടെ ഇന്നലെ കപ്പലിൽ നിന്ന് വീണ് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ -എറണാകുളം തീരത്ത് അടിയാൻ സാധ്യതയുണ്ട്. കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള തീരത്ത് അടിയാൻ കുറഞ്ഞ സാധ്യതയും കൽപ്പിക്കുന്നുണ്ട്. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനും നിർദേശമുണ്ട്. അതേസമയം കപ്പൽ അപകട നില തരണം ചെയ്തതായാണ് വിവരം. സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കപ്പലില്‍ തുടരുന്നുണ്ട്. കപ്പൽ കമ്പനി ആവശ്യപ്പെടുന്ന സമയം വരെ ഇവർ കപ്പലിൽ തുടരും. കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും നാവിക സേനയുടെ കപ്പലുകളും രക്ഷാദൗത്യത്തിനുണ്ട്. കപ്പൽ കമ്പനിയുടെ ഒരു മദർ ഷിപ്പ് കൂടി അപകടം സംഭവിച്ച കപ്പലിന് അടുത്തെത്തി.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ ഇന്നലെയാണ് അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറികൾ കടലിൽ വീഴുകയുമായിരുന്നു. എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റർ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. ഉച്ചയ്ക്ക് 1.25ന് ആയിരുന്നു അപകടം. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 400-ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button