
ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും. കിഫ്ബിയില്‍ നിന്ന് 404 കോടി രൂപ അനുവദിച്ച രണ്ടാം ഘട്ടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഒന്നാം ഘട്ടത്തിന്‍റെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇന്ന് നടക്കും. ഇടതു സര്‍ക്കാര്‍ ചെല്ലാനത്തുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണ്. കണ്ണമാലി ഭാഗത്ത് 6.1 കിലോമീറ്ററില്‍ രണ്ടാം ഘട്ട ടെട്രൊപോഡ് കടല്‍ഭിത്തി നിര്‍മ്മാണത്തിനാണ് ശനിയാഴ്ച തുടക്കമാവുന്നത്. പുത്തന്‍തോട് ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും. കിഫ്ബിയില്‍ നിന്ന് 404 കോടി രൂപയാണ് രണ്ടാം ഘട്ടത്തിനായി അനുവദിച്ചത്.
ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെ 7.30 കിലോമീറ്റർ ദൈർഘ്യത്തിൽ കോൺക്രീറ്റ് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി പുനർ നിർമ്മാണം, ബസാർ മേഖലയിലെ പുലിമുട്ട് ശൃംഖല ഉൾപ്പെടുന്ന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. 347 കോടി രൂപ ചെലവഴിച്ചായിരുന്നു ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ശേഷിക്കുന്ന 6.1 കിലോമീറ്ററില്‍കൂടി ടെട്രാപോഡ് ഭിത്തി ഉയരുന്നതോടെ 13.4 കിലോമീറ്ററില്‍ ചെല്ലാനം തീരം കടലാക്രമണ ഭീഷണിയില്‍ നിന്നും പൂര്‍ണ്ണ സുരക്ഷിതമാകും.
ഇത്രയും ദൂരത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ ഭിത്തി നിര്‍മ്മാണത്തിനായി ശരാശരി 66 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെല്ലാനത്ത് ചെലവഴിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണം 2023ല്‍ പൂര്‍ത്തിയായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിരുന്നില്ല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ടെട്രാപോഡ് നിര്‍മ്മാണം മുതല്‍ പദ്ധതിയുടെ പൂര്‍ണ്ണനിര്‍വ്വഹണം നടത്തിവരുന്നത്.




